Total Pageviews

Sunday, March 13, 2016

നിന്നെ ഉണർത്താൻ ...

ബുദ്ധി ഭ്രമണപഥം തെറ്റി സഞ്ചരിക്കുകയാണിന്നു ,
എന്നെന്നോർമയില്ല, ഏതു നിമിഷമെന്നു നിശ്ചയമില്ല ..
നമ്മുടെ  പ്രണയ ബാന്ധവ കൂടുകൾ വെടിഞ്ഞു നീ,
മാനവോല്ലാസ മനോരാജ്യങ്ങളെ അസ്വസ്ഥമാക്കിയ,
ഉന്മാദത്തെ ഭയപ്പെടുത്തിയ പ്രേത ഭൂവിലേക്കു,
ഈ പ്രപഞ്ച തമോഗർത്തങ്ങളിൽ എന്നെയേകനാക്കി,
ആത്മാവിൻ നീലവെളിച്ചമേന്തി നീ യാത്രയായതെന്നെന്നു..
എന്റെ ഹൃദയവിഹാരതുരുത്തിൽ വ്യസനശൂന്യത നിറച്ചു;
ആറടി മണ്ണെന്റെ  ഹൃദയത്തിൽ തുരന്നു തുരന്നു,
രാമച്ചവും വാസന ചന്ദനത്തടികളും തീർത്ത മെത്തയിൽ 
ഞാൻ കൊളുത്തിയോരീ ചിതാഗ്നി നിന്നെ വിഴുങ്ങുന്നതും കണ്ടു,
ഉടലുരുക്കുന്നോരഗ്നിക്കു മുന്നിൽ അകമുരുകി ഞാനെരിയുന്നു..

ആശാഭിലാഷങ്ങളെ കാവിപുതപ്പിച്ചു,
മൃദുലമാം കാൽപാദം ഭൂമിയെ ചുംബിച്ചു,
നീ പകർന്ന ജീവോർജ്ജം സിരയിലേന്തി,   
ലക്ഷ്യം മനസ്സിൽ കത്തിസ്ഫുരിപ്പിച്ച ജ്വാലകളുമായി ,
നിന്റെ ഉടലിനു നന്മയുടെ സുഗന്ധമേകാൻ,
മിഴികൾക്കു കർണന്റെ കാന്തിയേകാൻ, 
പകുത്തു നല്കിയ കരളും, പകുതിയെരിഞ്ഞ ദേഹവുമായി 
ഞാൻ യാത്രയാവുന്നു, നിത്യനിദ്രയിൽ നിന്നു  നിന്നെയുണർത്താൻ..!
കൈലാസനാഥന്റെ കാല്പാദങ്ങൾ ഉയിരു കൊടുത്ത ഹിമാലയങ്ങളിൽ,
ഭൗമ ഗർഭത്തിൽ തളിരിടും മൃതസഞ്ചീവനി തേടി:
ഇല്ലയതവിടെയെന്നാൽ നൂറ്റാണ്ടുകൾ വൃതംനോറ്റു വരപ്രാപ്തനായി,
മരണം വിളർച്ച പടർത്തിയ നിന്റെ അധരങ്ങളിൽ,
ജീവന്റെ അഴകു പകരാൻ ഞാൻ യാത്രയാവുന്നു..

ഉണരവേ നിന്റെ നെറ്റിയിലൊരായുസ്സിന്റെ സ്നേഹ ചുംബനമേകി,
ഹർഷാരവങ്ങളോടെ വീണ്ടും യാത്ര തുടരാൻ..
എന്റെ അർദ്ധവും , അർത്ഥവും നിറയും നീയെ,
മഴവില്ലിൻ വർണ ലാവണ്യങ്ങൾ വിടരും  നിൻ പുഞ്ചിരി
ഹൃത്തിൽ ജീവന്റെ സ്പന്ദനമേകവേ, 
യാത്രയാവുന്നു ഞാൻ, നിത്യനിദ്രയിൽ നിന്നു  നിന്നെയുണർത്താൻ..!

Wednesday, April 8, 2015

ശൈവം








അകക്കണ്ണിൻ വെളിച്ചം മാത്രം..
ഇനി അകക്കണ്ണിൻ വെളിച്ചം  മാത്രമാണൂർജം.

ഇരുൾ  പാടം  കടന്നു നി
തീ  ചൂടിൽ മയങ്ങും നേരം ,
ജീവ കണികകൾ ചിതയിലലിയും രാവുകൾ,
ശൈവനാദം കേട്ടു പൊരുൾ തേടും നേരം,
പ്രണയതാളം,നാളം, അതിൽ ഞാൻ എരിയാതെരിഞ്ഞുരുകുന്നു..
സതി, നിന് ഓർമകളിൽ ഞാൻ എരിഞ്ഞുരുകുന്നു.. 

ആഴമേറിയോരാഴിയിൽ  ഞാൻ നിദ്ര തേടുമ്പൊഴും,
അഴൽ കിനാവുകളിൽ പിടഞ്ഞുണർന്നു വ്യസനിക്കുമ്പൊഴും,
നീലകണ്ഠം നനയ്ക്കാനൊരു കുമ്പിൾ ജലം,
പൂവിരലുകളിലേകാൻ  എവിടെ നീ സതി ?

യോഗനിദ്രയിൽ ശിലയായിയുറയുമ്പൊഴും,
ത്രികാലങ്ങളെ മറന്നും, എന്നിലെ ഈശനെ ത്യെജിച്ചും,
ഞാൻ വികാരങ്ങളിലേക്കടിഞ്ഞു ചേരുന്നു.
ഈ മിഴിനീരു വറ്റാതെ, മിഴിയണയാതെ 
നീ പൊലിഞ്ഞ വഴിയോരം മിഴിയൂന്നി ഞാനിരിപ്പൂ .

എങ്ങോ മറന്നു വെചൊരു ദുഃഖഭാണ്ഡം,
എനിക്കായി കാതിരിപ്പുണ്ടിന്ന് ,
വൈകിയ നേരമിത് ,
ജന്മരാശികൾ മൊഴിയും നേരുകൾ  ,
ഈ  ജഡയിൽ കുരുങ്ങിയെന്നെ വലിച്ചുലക്കുന്നു,
വൈരാഗ്യമെന്നെ ക്ഷണിക്കുന്നു,
ഈ വഴി ഞാനതിലേക്കടുക്കുന്നു....  

Monday, October 20, 2014

Reflections


To the farthest island I have moved,
But to the closest distance you have dwelt in..
And that close into the doors of my heart..
The disastrous moment of life was realizing,
You are inseparable; I am just reflections..
Love was spellbound and
Once sunk in the storm of life,
I remained aloof, shattered and parted..
But,
Time opens the eye of realization:
To part is a myth for even death is a myth.

                                                                    - Ajith Vijayan

Tuesday, March 11, 2014

ഓർമക്കുറിപ്പുകൾ


ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളിന്നും പൂക്കുന്നിതാമനസ്സിൽ,
ജരാനരകൾ പടർന്നൊരീ വൃദ്ധഹൃദയത്തിലും
തുളുമ്പുന്നു ഉണർവിന്റെയാ ചിതറിയ ഒർമകൾ.
കാലമുണക്കിയ ആലിലതൻ അസ്തിത്വത്തിലും
ഞാൻ കാണുന്നതിന്നാകാലമത്രേം,
ദ്രവിക്കുന്തോറും നയനസുന്ദരം , എന്റെയീ ഓർമകളും..
ചിലതു ശരംപ്പോലെ തൊടുക്കും ഹൃത്തിൽ നിന്നും,
എന്റെയാത്മവികാരത്തെ ആഴത്തിൽതറച്ചും,
മിഴികൾ നീറ്റിയും വിവശനാക്കുന്നുവെന്നെ.
ഉള്ളുപൊള്ളിക്കും ചിലതെങ്കിലും,
ചിലതുണ്ട് സുഖാനുഭവങ്ങളേകും ദളങ്ങൾ..

അന്ന് കണ്ണിലലിയിച്ച മഞ്ഞ്ത്തുള്ളികൾ,
ഇന്നും തോരാത്ത മഴയുടെ കുളിരുപൊലെയുറയുന്നു.
മാഞ്ചോട്ടിൽ രസിച്ചും ചിരിച്ചും പോരിട്ടും
ഉന്മാദിച്ചോരുയിരുറ്റ ബാല്യം.
ഇളം പച്ച ഇലകൾക്കിടയിലൂടെന്നെത്തേടി വന്ന
വെയിലിന്നോടൊളിച്ചും കളിച്ചും,
കിളിനാദം കേട്ടു കിളിയെത്തേടി നടന്നതും,
കൈകളിൽ അലിഞ്ഞുത്തീർന്ന കല്‍ക്കണ്ടവും,
മയങ്ങും മനസ്സിൻ താരാട്ടുപ്പോലെ,
ഇന്നും സ്മ്രിതിയെ മധുരമാക്കീടുന്നു.

ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളെന്നും വിടർന്നിരുന്നെങ്കിൽ,
വിഷുക്കൊന്നകലളെന്നും കണ്ണിനു കുളിരായിരുന്നെങ്കിൽ,
പൂമുറ്റത്തലങ്കാരമായെന്നും പൂക്കളങ്ങളും,
ഓലപ്പന്തും  കളിത്തോണിയും ആശിക്കയാണെന്മനം,
തേങ്ങുകയാണിന്നീ നഷ്ട്ബോധം;
ദിനരാത്രങ്ങളൊന്നുപോലുമീ പടിവാതിക്കൽ കാത്തുനിന്നീല,
എന്നും നിറഞ്ഞ മോഹങ്ങൾ; ഇന്നും തീരാദാഹമായി
ജ്വലിക്കുന്നു ചിതാഗ്നിപ്പോലെ.
കാലം വെടിഞ്ഞോരീ മാംസപിണ്ഡത്തിലും,
ദളമായി വിടരുകയാണാശകളോരോ നിമിഷവും..

Sunday, May 19, 2013

ചിന്നേച്ചി

ചിന്നേച്ചി,  ഇനി ഓർമയുടെ കോവിലിൽ 
മുഴങ്ങുന്ന  ശബ്ദമാകുമ്പോൾ ,
എനിക്ക് നഷ്ടമാകുന്നു ,
ഇന്നലെകളിലേക്കോടുന്നയെന്റെ വേരുകൾ ..
അറിവിനും അന്നത്തിനുമായി നാട് വിട്ടലയുമ്പോൾ 
എനിക്ക് നഷ്ടമാകുന്നു ,
ആ നെറുകിൽ ഒരു അവസാന ചുംബനവും ..
നോവിന്റെ പീഡകളോടു വിട പറഞ്ഞു ,
ചിന്നേച്ചി  യാത്രയാകുമ്പോൾ,
ഇവിടം, എന്റെ തറവാട് , ശൂന്യമാകുന്നു.
 ഓർമകളിലിന്നു തിരിതെളിയുന്നു,
എന്നും ചിരിതൂകുന്ന മുഖവും,തനിമയും,
നിലയ്ക്കാത്ത സ്നേഹാന്വേഷണങ്ങളും..
പഴയ കഥകളും , അറിവുകളും 
പിന്നെ പഴമയുടെ തനതായ പലതും..
ഇനി ഓർമകൾ മാത്രം .
തിരക്കുള്ള  ശീതീകരിച്ച വഴികളിൽ,
ചൂടുള്ള പ്രാണവായുവായി,
മുങ്ങിയും പൊങ്ങിയുമവ 
മരിക്കാതെ മനസ്സിൽ ഒഴുകുന്നു . 


Monday, July 23, 2012

പുകഞ്ഞണഞ്ഞ സിഗരറ്റ്

അന്ന്‍,
സിഗരറ്റ്:
മഞ്ഞ ഞൊറിയുള്ള  വെള്ളപ്പട്ടുടുത്ത്
അവന്റെ  ചുണ്ടില്‍ മുത്തമിട്ട്,
അവളൊരു താരംപോലെ ജ്വലിച്ചു നിന്നു.
അന്ധമാം യുവത്വത്തിന്‍ തീച്ചൂടില്‍
കേട്ടും കണ്ടുമറിഞ്ഞിടാന്‍ കൊതിച്ചന്നവളെ.
കാണ്‍കെ, അഭിരാമകര്‍ഷിണി,
വിലപറഞ്ഞവനില്‍ നിന്നും 
വിലകൊടുത്തു വാങ്ങിയന്നവന്‍ .
കുറച്ചുനാളതിന്‍   മധുനുണഞ്ഞു ,
വന്നതിന്‍ ലഹരിയില്‍ മിഴിയണഞ്ഞു ,
പിന്നതില്‍ ബോധവുമിടഞ്ഞു,
ഒടുവിലായി ശക്തിയുമുടഞ്ഞു. 
സ്വയം പുകഞ്ഞും, ഉള്ള്‍ പുകച്ചും ,
ആകുലത നിറച്ചും, കാഴ്ച്ച മറച്ചും,
എന്നുമവനെ  നീറ്റി സ്വയം നീറുന്നവള്‍ ,
അവളങ്ങനെ  പൊലിഞ്ഞു വീണു..
ചൂടേറ്റു വാടിവിളറി 
വിഷക്കറപ്പിടിച്ചൊരു  ചുണ്ടുതൊട്ട്
പരിഭൂതന്‍ ; വചനീയനവന്‍ വിലപിച്ചു .
ഇന്ന് ,
അവന്റെ അനശ്വര നിശ്വാസത്തില്‍ തളിരുകള്‍,
ചിന്തയില്‍ കന്മഷത്തിന്‍ കുരുക്കുകളില്ല,
ഉടലില്‍ ആത്മബലത്തിന്‍ ഓജോബലം,
പ്രജ്ഞയ്ക്ക് തിരിച്ചറിവിന്‍ വെളിച്ചം ,
അവനിന്ന് ആത്മസ്വരൂപത്തിന്‍ ഗ്രഹനാഥന്‍,
നിറവെളിച്ചത്തില്‍ വിളങ്ങുന്ന നിറദീപം ..

Saturday, July 21, 2012

ആശുപത്രിയിലെ ഓര്‍മ്മകള്‍


ഞാന്‍ കിടന്ന മുറിക്കപ്പുറവും ഇപ്പുറവും 
ഇന്നലെ മരണവും ജനനവും..
ജീവന്റെ ആര്‍പ്പുവിളി,
ചാവിന്റെ നിലവിളി ,
ഇതിനിടയില്‍ സ്തബ്ധനായി ഞാന്‍ കിടന്നു.
പുറമെ നേരിന്റെ ഇരുണ്ട ഇടനാഴി;
ഞാന്‍  വെട്ടത്തിന്‍  കീഴെയൊളിച്ചിരിക്കുന്നു.
നിലാവിന്റെ വെളിച്ചം തേടി,
 വാടകവീട്ടിന്‍ സ്വാതന്ത്രത്തിന്നപ്പുറം
അതിരുകള്‍ തിരിക്കാത്ത മതിലുകള്‍ക്കപ്പുറം  
ഇരുളില്‍ തടസ്സങ്ങള്‍ തട്ടി മനസ്സ് നടക്കുന്നു,
വഴിയറിയാതെ ,പൊരുളറിയാതെ..
ജീവിതത്തിലെ 'ഓപെറെഷന്‍ തിയേട്രുകളില്‍'
എന്നെ കീറി മുറിച്ചവര്‍,
എനിക്കുവേണ്ടി പുറമെ-
കതകിനരികില്‍ നിന്ന് ഖിന്നിച്ചവര്‍....,
ജീവന്റെയാവരണം മരണം
പറിച്ചെടുക്കുമെന്നു ഭയന്നവര്‍,
ഓരോരുത്തരും ഉള്ളില്‍ മിന്നിത്തെളിഞ്ഞു .
ഇന്ന് തളര്‍ന്ന ദേഹത്തിനു മുകളില്‍ 
കനവുകള്‍ നിറച്ച കുപ്പികള്‍,
അതില്‍ നിന്നിറ്റിറ്റായി ജീവന്റെ കണികകള്‍ 
കൈയിലെ ഞരമ്പുകളില്‍ അരിച്ചു കേറുന്നു..
ജീവശ്വാസത്തിന്‍ അടയാളം 
ഇവിടെ 'പോര്‍ട്രൈറ്റ്‌ ' കാന്‍വാസില്‍,
കറുപ്പില്‍ പച്ച കൊണ്ടൊരു വിരുതന്‍ 
തുടരെ വരച്ചിടുന്നു..
ഞാന്‍ മരിച്ചിട്ടില്ലത്രെ ..!!